"എന്താണ്ടേ മിഴിച്ചു നോക്കണേ.... ഇദു ഞാന്‍ തന്ന്യാ..."
മരിച്ചു പോയ അപ്പാപ്പന്‍ ഫുള്‍ സൈസില്‍ മുന്നില്‍ നിന്ന് വന്നീട്ടും അമ്മാമ്മക്ക് വിശ്വാസം വരണില്ല.
"നീ പോരനണ്ട, നീയുംകൂടി വന്നാലെ അകത്തു കെറ്റുല്ലൂ എന്നാണ് പത്രോസ് ശ്ലീഹ പറയണേ..." എന്നിട്ടും അമ്മാമ്മക്ക് മിണ്ടാട്ടമില്ല
അക്ഷമനായി അപ്പാപ്പന്‍ ആ കുടുസ്സു മുറിയില്‍ ഉലാത്തി. ഇടയ്ക്കിടയ്ക്ക് ചുമരില്‍ മാലയിട്ടു തൂക്കിയ തന്‍റെ ഫോടോയിലേക്ക് നോക്കി.
" നിനക്ക് എന്‍റെ ഫോട്ടോയൊക്കെ ഇടക്കൊക്കെ തോടച്ച്ചൂടെടി...."
കട്ടിലില്‍ നിന്നും എണീക്കാന്‍ വയ്യാത്ത അമ്മാമ്മ ഒന്നും മറുപടി പറഞ്ഞില്ല, അവരുടെ അന്ധാളിപ്പ് ഇതുവരെ മാറിയിട്ടില്ല!!
"ജനവരിയില്‍
സെബാസ്ത്യനോസ് പുന്യാലാണ് ഇരിക്കപോരുതിയുണ്ടാവില്ല.. ഞാന്‍ കണ്ടെര്‍ന്നു
ആളെ ....സോര്‍ഗത്ത്തിന്റെ വാതിലിന്‍റെ പാളീടെ എടെലൂടെ "
ഇടക്കൊന്നു മുറിക്കു പുറത്തേക്ക് നോക്കി അപ്പാപ്പന്‍ തുടന്നു,
"കഴിഞ്ഞയാഴ്ച മനക്കോടി പെരുന്നാള്‍, ഈയാഴ്ച അരണാട്ടുകര പെരുന്നാള്‍ ഇതിന്‍റെടേല് ഒളരി പൂരം.... നിന്‍റെ മക്കള്‍ക്കും പെരക്കിടാങ്ങള്‍ക്കും അര്‍മാദിക്കാന്‍ എന്തെങ്ങിലുമൊക്കെ ഉണ്ടാകും അല്ലെ..."
പെരുന്നാളൊക്കെ വരുംബളല്ലേ എനിക്ക് എല്ലാ കിടാങ്ങളെയും കാണാന്‍ പറ്റനെ.... അമ്മാമ്മ നയം വ്യക്തമാക്കി.
"നീ പോരനണ്ട" അപ്പാപ്പന്‍ അക്ഷമനായി അമ്മാമയുടെ കൈ പിടിച്ചു വലിച്ചു...
"അടുത്ത വര്‍ഷത്തെ പെരുന്നാളും കൂടി കഴിഞ്ഞിട്ട് വരാം" അമ്മാമ്മ വിക്കി വിക്കി പറഞ്ഞു....
ദേഷ്യത്തോടെ വാതില്‍ വലിച്ചടച്ച് അപ്പാപ്പന്‍ പോയി...
ഞെട്ടിയുണര്‍ന്ന അമ്മാമ്മ കണ്ടത് ചുറ്റുംകൂടി നില്‍ക്കുന്ന മക്കളെയും പേരകളെയും....
"അപ്പന്‍... അപ്പന്‍ വന്നിരുന്നു......"
"എവടെ..?" മൂത്ത മകന്‍ പ്രാഞ്ചി ചോദിച്ചു...
"അമ്മ എന്തൂട്ടാ പറയണേ, അപ്പന്‍ വന്നോന്ന...." മൂന്നാമത്തവന്‍ പോര്‍ക്കിന്റെ ഒരു കഷ്ണം വായിലിട്ടൊന്ദു ചോദിച്ചു.
"എടാ നമ്മടെ അമ്മാമ്മ ഫിറ്റായെന്ന തോന്നണേ" പേരകള്‍ പരസ്പരം പറഞ്ഞു ചിരിച്ചു.
എല്ലാവരും പിരിഞ്ഞു.
"എടാ സണ്ണിയെ നീ അടുത്ത റൌണ്ട് ഒഴിച്ചേ" രേണ്ടാമാത്തവളുടെ കെട്ടിയോന്റെ സബ്ദം അപ്പുറത്ത് നിന്നും കേട്ടു.
വാതിലടഞ്ഞപ്പോള്‍ അമ്മാമ്മ വീണ്ടും അപ്പാപ്പന്റെ ഫോട്ടോയിലേക്ക് നോക്കി,
അപ്പാപ്പന്‍ ഒന്ന് ചിരിച്ചു...